Jump to content

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമപുരം ശ്രീരാമക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം.

ശ്രീരാമസ്വാമിക്ഷേത്രം

ക്ഷേത്ര ഐതിഹ്യം[തിരുത്തുക]

ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണൻ തന്റെ ഇഷ്ടദേവതയായ ശ്രീരാമസ്വാമിയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.

പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലുപാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.

ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.

ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായ ഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം) ശത്രുഘ്നനനും (നാറാണത്ത) ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കും ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആൺതരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.

ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.

ഉപദേവതമാരായി ഗണപതിയും ശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനായി രണ്ട് പത്നികളുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്. ശ്രീരാമന്റെ നിത്യദാസനായ ഹനുമാനും ഇവിടെ കുടികൊള്ളുന്നു.